Sunday, May 13, 2018

മനസ്സമാധാനം

എവിടെയോ എന്തോ
ചോർന്നൊലിക്കുന്നുണ്ടെന്നൊരു തോന്നൽ
ആദ്യമങ്ങനെയുണ്ടായപ്പോൾ
ടെറസ്സിന്റെ മൂലയ്ക്ക് വിള്ളലുണ്ടായിരുന്നു

മഴ കൊടുത്ത പണിയാണ്
വെയിലിന്റെ തച്ചൻ
നടു നീർത്തപ്പോഴേക്കും
നേരമിരുട്ടി

ഇറ്റിറ്റു വീഴുന്ന ശബ്ദം
കനത്തു കനത്തു വന്നപ്പോൾ
ഉറക്കത്തിന്റെയൊഴുക്കിന്
തടം വെച്ചെണീറ്റു
കുളിമുറിയിലും
വാഷ്ബേസനിലും അടുക്കളയിലുമെല്ലാം
കറങ്ങിത്തിരിയുന്നു
വരണ്ട നാവു പോലൊരുറക്കം
മഴ പെയ്യുന്നുമില്ലെന്ന് വാതിൽ തുറന്നപ്പോഴേക്കും
ആകെയുള്ള തെങ്ങിന്റെ പരാതി

പലതുമൊലിച്ചു പോകുന്നുണ്ട്
തിരിച്ചറിയുമ്പോഴേക്കും
പലരും ചിരിച്ചു തുടങ്ങി
അർഥം മനസ്സിലാക്കാൻ പറ്റാത്ത
എന്തൊക്കെയോ ദുരൂഹതകളുണ്ട്
എന്നു മാത്രം മനസ്സിലായി
അപ്പോഴേക്കും എന്തൊക്കെയോ വിളിച്ചു പറഞ്ഞ്
കൂടെയുണ്ടായിരുന്നവളും
ഇറങ്ങിപ്പോയി

ഒറ്റയ്ക്കായ രാത്രി
അതേ തോന്നൽ തന്നെ
എണീറ്റിരുന്നു
കെട്ടി നിർത്തിയതെല്ലാം
തുറന്നുവിട്ടു
വീർപ്പു മുട്ടിച്ചതെല്ലാം
പുറത്തിട്ടു

നല്ല നിലാവുണ്ട്
പുഴയുടെ ഇറമ്പത്തുവന്ന്
കടപുഴങ്ങി ചാഞ്ഞ ഈറയുടെയില
പുഴയെ കീറിയൊലിക്കുന്ന നേർത്ത ശബ്ദം കേട്ടിരുന്നു

No comments:

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP