Sunday, May 13, 2018

വെറുതെ ചില വിചാരങ്ങൾ

രാവിലെ എഴുന്നേറ്റ്
മത്തി പൊള്ളിച്ചത്
തിന്നുന്നതുപോലൊരു
ഭ്രാന്തൻ വിചാരം വേറെയുണ്ടോ?
കട്ടൻ കാപ്പി കൂടിയുണ്ടെങ്കിൽ
കേമമായി

ഇങ്ങനെയാലോചിച്ചിരിയ്ക്കെ
ഒരു മലയണ്ണാൻ
തെങ്ങിൻ പട്ടയുടെ
പാലങ്ങൾ
അപകടകരമായി ചാടിക്കടന്ന്
മഞ്ഞുരുകുന്നൊരു തോന്നലിലേക്ക്
കയറിപ്പോയി

വെയിൽ
അതിന്റെയേറ്റവും പതിഞ്ഞ താളത്തിൽ
പാടിക്കൊണ്ടിരിക്കുന്നു
പാട്ട് ഇലകളെ വരയ്ക്കുന്നു
ചെമ്പോത്തിന്റെ കണ്ണ് വരച്ച്
കുഞ്ഞുങ്ങളെ കാറ്റിനെ കാലത്തെ
പേടിപ്പെടുത്താൻ ശ്രമിക്കുന്നു

ഒരൂക്കൻ റാഞ്ചലിൽ
ഒരു കോഴിക്കുഞ്ഞ്
പൊന്തിപ്പൊന്തിപ്പോകുന്നു

കാഴ്ചയുടെ അതിരിനപ്പുറം
പതുങ്ങിയിരിക്കുന്ന മരണം
കൂട്ടനിലവിളികളുടെ പകൽ വരയ്ക്കുന്നു

ഭ്രാന്തൻ വിചാരങ്ങളുടെ തുരുത്തിൽ
ഞാനിപ്പോൾ ഉറക്കമുണർന്നിട്ടേയുള്ളു
മത്തി പൊള്ളിച്ചതും കട്ടൻ കാപ്പിയും എന്ന തോന്നലിനെ
കവിതയാക്കുന്നതേയുള്ളൂ

No comments:

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP